ബ്രഹ്മാവ്

കിളികളാണല്ലൊ നമ്മുക്ക്‌ പുരാണ കഥകളെല്ലാം പറഞ്ഞു തരാറ്.  പരമ്പരകളായി അവർ ആ വിദ്യ കൈ മാറി ഇന്നും അതു നിലനിർത്തുന്നു.  ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ഈശ്വരന്മാർ ആണെന്നത്‌ ആദ്യപാഠങ്ങളിൽ പെടും.  പ്രായം നോക്കിയാൽ അതിൽ കവിഞ്ഞ അറിവ് ഉണ്ടാവാൻ സാധ്യത ഇല്ല്യാത്ത ഒരു കുട്ടിക്കിളി സ്വന്തം അമ്മയോട് സംസാരിയ്ക്കുന്നത്ത് ഞാൻ ഒരിയ്ക്കൽ കേൾക്കുകയുണ്ടായി.  നിർഭാഗ്യവശാൽ, ഒരു കഴുകൻ മൂലം, ആ സംവാദം മുഴുവൻ കേൾക്കാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല്യാ.  ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ആ കുട്ടിക്കിളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം ഭാവിയിൽ എനിയ്ക്ക് ലഭിയ്ക്കുമായിരിയ്ക്കും.  

അംബേ ഞാൻ അമ്പരന്നു അംബുജാസനനെങ്ങും
അമ്പലമില്ലെന്നുള്ള വിവരം അറിഞ്ഞപ്പോൾ
ഇമ്പത്താൽ നമ്മെ എല്ലാം പടച്ച തമ്പുരാന്‌
അമ്പലം എന്തുകൊണ്ടു ഇല്ലെന്നു ചൊല്ലു അംബേ.

എന്നോടു ചൊല്ലി എന്റെ ഏറ്റവും നല്ല സഖി
തെറ്റില്ല ബ്രഹ്മനെ നാം തൊഴുതില്ലെന്ന് വെച്ച്
പോറ്റമ്മയോളം വരാ പെറ്റമ്മയെന്നപോലെ
പോറ്റിയാം വിഷ്ണുവോളം വരില്ല ബ്രഹ്മദേവൻ.

ഇന്ദിരാപതിയ്കൊപ്പം ഇന്ദുചൂഡനെയും നാം
എന്തു കാരണം കൊണ്ടു എങ്കിൽ തൊഴുതീടുന്നു.
വന്ദിയ്ക്കുന്നുണ്ട് നമ്മൾ വാഹന നന്ദിയേയും
അത്രയെങ്കിലും നന്ദി ബ്രഹ്മാവിനോടും വേണ്ടെ.

നോക്കിയില്ലെന്നു ചൊന്നാൽ ഭോഷ്കെന്നെ അഹം ചൊല്ലു
ഓർക്കുക വിധാതാവ് സ്വപത്നി ദയവതി
വാണി മുഖാന്തരേണ നമുക്കു തന്നു വിദ്യ
വാണീടുവാനായ് പിന്നെ വെറെന്തു വേണം അദ്യ.

സംഹാര മൂർതിയെ നാം മൃത്യു സംഭ്രമം കൊണ്ടും
ലക്ഷ്മീപതിയെ നാം കാശിനുള്ളാശയാലും
സർവ പ്രാർത്ഥനകളും സ്വാർത്ഥത മൂലം എന്ന്
സങ്കുചിതമായെന്റെ മനസിൽ തോന്നീടുന്നു.

കലികാലത്തിൽ ആരു വിദ്യയെ മതിയ്ക്കുന്നു
സകലജനങ്ങൾക്കും സമ്പത്തു മതിയല്ലൊ
നേട്ടമില്ലാത്തതിനാൽ ബ്രഹ്മദേവനെ നമ്മൾ
കറിവേപ്പിലപോലെ വലിച്ചെറിഞ്ഞതല്ലെ.


ഈ കവിത IIScയുടെ മലയാളി സംഘടനയായ Science institute malayali association - SIMAയുടേ വാർഷികപതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്‌ 


Comments