നാമസ്പർദ്ധ

Indian institute of science ബെങ്ഗലൂരുവിൽ ഒരിയ്ക്കൽ കലാമണ്ഡലം രാമച്ചാക്ക്യാർ ഒരു കൂടിയാട്ടവുമായി അനുബന്ധിച്ച് വരുകയുണ്ടായി.  അദ്ദേഹത്തിനെ സ്വാഗതം ചെയ്തപ്പോൾ “പൈങ്കുളം രാമച്ചാക്ക്യാർ” എന്നാണ്‌ അഭിസംബോധന ചെയ്തത്.  അദ്ദേഹം അന്നുപറഞ്ഞ വാക്കുകൾ ഓർമയില്ല്യെങ്കിലും അതിന്റെ സാരം ഇതാണ്‌ - “ഞാൻ പൈങ്കുളം രാമച്ചാക്ക്യാരല്ല കലാമണ്ഡലം രാമച്ചാക്ക്യാരാണ്‌.  ഞാൻ പൈങ്കുളത്തുകാരനല്ല എന്നല്ല.  പക്ഷേ എന്റെ അമ്മാമനാണ്‌ പൈങ്കുളം രാമച്ചാക്ക്യാർ.  ഒരേ പേരായാൽ നാമസ്പർദ്ധയുണ്ടാവുമെന്ന് അമ്മാമൻ പറയുമായിരുന്നു.  രാമായണത്തിൽ പരശുരാമനും ശ്രീരാമനും തമ്മിലുണ്ടായപോലെ.  പരശുരാമന്റെ നല്ലപേര്‌ ശ്രീരാമൻ ദുരുപയൊഗപ്പെടുത്തുമൊ, ശ്രീരാമൻ വല്ല തെറ്റുകളും ചെയ്താൽ അവ തന്റെ മേൽ എല്പിയ്ക്കപ്പെടുമൊ എന്നെല്ലാമുള്ള ഭയമായിരുന്നു പരശുരാമന്‌.  അതേവിധം, ഒരേ പെരുവേണ്ട എന്നെന്റെ അമ്മാമന്‌ ആഗ്രഹമുള്ളതിനാൽ, ഞങ്ങളെ വേർതിരിച്ചറിയാൻ ഞാൻ കലാമണ്ഡലം രാമച്ചാക്ക്യാർ എന്ന പേര്‌ സ്വീകരിച്ചതാണ്‌.”  ഫലിതം കലർന്ന സംഭാഷണമായിരുന്നു, നല്ല ഭാഷയും.




അതുപോലുള്ളൊരു നാമസ്പർദ്ധയുടെ കഥയാണെനിയ്ക്ക് പറയാനുള്ളത് - ഭാഷകളുടെ നാമസ്പർദ്ധ.  പലർക്കും അറിവുള്ള കാര്യമാണ്‌, എന്നാലും അറിയാത്തവർ ഏറെയുണ്ടെന്ന തോന്നലാണ്‌ എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.  തെറ്റുകളുണ്ടെങ്കിൽ ചൂണ്ടികാണിയ്ക്കാം, എതിരഭിപ്രായമുണ്ടെങ്കിൽ വിമർശിയ്ക്കാം.  ചർച്ച ചെയ്യാൻ എനിയ്ക്കിഷ്ടമാണ്‌.

രണ്ടമ്മമാരാൽ അനുഗ്രഹീതമായ ഭാഷയാണ്‌ മലയാളം.  തമിഴും സംസ്കൃതവും.  ഏന്നാൽ നമ്മൾ പലപ്പോഴും മലയാളത്തിന്റെ പെങ്ങളെക്കേറി (മലയാളത്തിന്റെ) അമ്മ എന്ന് വിളിയ്ക്കാരുണ്ടെന്ന് എനിയ്ക്ക് തൊന്നുന്നു.  ഏന്റെ തൊന്നലിനെ സമർത്ഥിയ്ക്കാൻ ഒരല്പം ചരിത്രം - ലളിതമായി.  കൂടുതൽ അറിയണം എന്നാഗ്രഹമുള്ളവർക്ക് തുടങ്ങാൻ Wikipedia നല്ലൊരിടമാണ്‌.

ദ്രാവിഡ ഭാഷാ സമൂഹത്തിൽ പെട്ടതാണ്‌ മലയാളം.  തമിഴ്, തെലുഗു, കന്നഡ, തുളു, മലയാളം എന്നിവയാണ്‌ ഉപഭോക്താകളുടെ സംഖ്യ നോക്കിയാൽ ഇതിൽ പ്രമുഖ ഭാഷകൾ.  മറ്റനേകം ഭാഷകൾ ഉണ്ടായിരുന്നെന്നും, ഇന്നും ഉണ്ടെന്നും ശ്രദ്ധിയ്ക്കേണ്ടതാണ്‌.  താല്പര്യമുള്ളവർ ethnologue എന്ന സൈറ്റ് നോക്കുക.  ആദിദ്രാവിഡം (Proto-Dravidian) എന്നാണ്‌ ഈ ഭാഷകളുടെ ഉറവിടത്തിനെ ചരിത്രകാർനമാർ വിളിയ്ക്കുന്നത്. പലസമയങ്ങളിൽ വേർതിരിഞ്ഞ് സ്വതന്ത്രമായി വളർന്ന് ഈ ഭാഷകൾ ഇന്നതെ രൂപം സ്വീകരിച്ചു.

എളുപ്പത്തിനായി മേല്പറഞ്ഞ അഞ്ച് ഭാഷകൾ മാത്രമെ ഉള്ളു എന്ന് ഞാൻ നടിയ്ക്കാൻ പൊവുകയാണ്‌.  നമ്മുടെ ചർച്ചയ്ക്ക് അതുമൂലം ഒരു കോട്ടവും സംഭവിയ്ക്കില്ല്യ.  ആദിദ്രാവിഡം ആദി-തെലുഗു ആദി-തമിഴ്-കന്നഡ-തുളു എന്നിങ്ങിനെ രണ്ടായി വേർതിരിഞ്ഞു.  പിന്നെ  ആദി-തമിഴ്-കന്നഡ-തുളു വേർതിരിഞ്ഞു ആദി-തുളു ആദി-തമിഴ്-കന്നഡ എന്നിവ ജനിച്ചു.  ഒടുവിൽ ആദികന്നഡ വേർതിരിഞ്ഞു പോയപ്പോൾ പിറന്ന ഭാഷയെ തമിഴ് എന്ന് വിളിച്ചു.  വ്യക്തത്യ്ക്കായി ഈ ഭാഷയെ പ്രാചീന തമിഴ് എന്നുവിളിയ്ക്കാം.  ഈ പ്രാചീന തമിഴിൽ നിന്നാണ്‌ ആധുനിക തമിഴും മലയാളവും പിറന്നത്.

പ്രാചീന തമിഴ് മലയാളത്തിന്റെ അമ്മയാണ്‌. ആധുനിക തമിഴ് പെങ്ങളും, ഇരട്ടപെറ്റ പെങ്ങൾ.  ഏന്നാൽ പേരൊന്നായതിനാൽ പലരും ആധുനിക തമിഴ് മലയാളതിന്റെ അമ്മയാണെന്ന് ധരിയ്ക്കുന്നു.  പ്രാചീന തമിഴിന്റെ പൈതൃകം തമിഴരുടെ മാത്രം സ്വത്താണെന്ന് തമിഴരും മലയാളികളും ഒരുപോലെ കരുതുന്നു.  ഏന്നാൽ അ പൈതൃകം നമ്മുക്കും അർഹമാണ്‌.  പ്രാചീന തമിഴ് കവികളിൽ കേരളീയരുമുണ്ട്. പരണർ, ഇളങ്കോഅടികൾ, കുലശേഖരആഴ്വാർ തുടങ്ങിയ പ്രമുഖരായ തമിഴ്കവികൾ കേരളീയരാണ്‌.

ഏന്റെയും എന്റെ അച്ഛന്റെയും മുത്തശ്ശന്റെയും പേര്‌ ദിവാകരൻ എന്നാണ്‌.  അതിനാൽ എന്റെ അച്ഛന്റെ സ്വത്ത് മുഴുവൻ എനിയ്ക്കുമാത്രമാണ്‌ എന്ന് പറഞ്ഞാൽ എന്റെ ഏട്ടൻ സമ്മതിയ്ക്കുമൊ?  എനിയ്ക്ക് നൂറിലധികം പ്രായമായി എന്ന് നിങ്ങളാരെങ്കിലും സമ്മതിയ്ക്കുമൊ?  ഇല്ല്യ.  അതു പോലെ തന്നെയാണിതും.

പ്രാചീന തമിഴും ആധുനിക തമിഴും ഒന്നുതന്നെയാണ്‌ എന്ന് വാദിയ്ക്കുന്നവർ ഉണ്ടാവാം.  എന്നാൽ അത് ശുദ്ധ മണ്ടത്തരമാണെന്നെ ഞാൻ പറയു.  ഒരു ഭാഷ എന്നുപറയുമ്പോൾ പരസ്പരം മനസ്സിലാവുകയെങ്കിലും വേണം.  പ്രാചീന തമിഴ് മനസ്സിലാവുന്ന തമിഴർ വളരെ ചുരുക്കമാവും. അതും അതിന്‌ പ്രത്യേക പരിശീലനം നേടിയവർ.  അത്തരം പരിശീലനത്തിലൂടെ, അതേ ലാഘവത്തിൽ,  മലയാളിയ്ക്കും അത് സ്വായത്തമാക്കാം.  മലയാളികൾക്ക് ചിലപ്പോൾ കൂടുതൽ എളുപ്പമായെന്നും വരാം.  പ്രാചീന തമിഴിൽ ഉള്ള പല വാക്കുകളും ഇപ്പോഴും മലയാളത്തിലും ശ്രീലങ്കയിലെ തമിഴിലും ഉപയോഗിച്ച് പോരുന്നുണ്ടു.  മലയാളിയ്ക്ക്(ഭൂരിഭാഗം) ആധുനിക തമിഴ് മനസ്സിലാവും എന്നാൽ തമിഴന്‌ മലയാളം മനസ്സിലാവില്ല്യ എന്നതും ഇവിടെ ശ്രദ്ധേയമാണ്‌.

തമിഴരോട് ലഹളകൂടണം എന്നല്ലാട്ട്വൊ ഞാൻ പറയണത്.  അവർ നമ്മുടെ സഹോദരങ്ങളാണ്‌, ശത്രുക്കളല്ല.  പേനയാണ്‌ വാളല്ല നമ്മുടെ ആയുധം.  ബോധവൽകരണം മാത്രമാണ്‌ നമ്മുടെ ഉദ്ദേശം.    തമിഴർക്കാബോധം വന്നാലും ഇല്ല്യെങ്കിലും നമ്മൾക്കെങ്കിലും അതുവേണം. ആ ബോധവൽകരണതിനുള്ള ആഹ്വാനമാണ്‌ എന്റെ ഈ ലേഖനം. 

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി