മമത

ഉത്തര കടലാസ് സമർപ്പിക്കാൻ എത്തിയ വിദ്യാർത്ഥിയുടെ മുഖത്തെ സന്തോഷം  കണ്ട് അധ്യാപകൻ ചോദിച്ചു
“എന്താ ഭാസ്ക്കരാ പരീക്ഷ എള്ളുപ്പായിരുന്നു തൊന്നുണു”
“അതെ, വിചാരിചതിലധികം എള്ളുപ്പായിരുന്നു”
“ആട്ടേ, ഇത്‌ കഴിഞ്ഞാൽ എന്ത് ചെയ്യാനാ നിന്റെ പരിപാടി”
“എനിക്ക് State University of New York(SUNY), Stony Brookഇൽ admission കിട്ടിയിട്ടുണ്ട്.  ഞാൻ പരീക്ഷാഫലം വന്നാൽ ഉടൻ അമേരിക്കയിലേക്ക് പോകും”
“മിടുക്കൻ! നിന്നെ പോലെ പഠിത്തത്തിനോട് അഭിനിവേശമുള്ളവർ തുടർന്ന് പഠിക്കുക തന്നെ വേണം. നന്നായി വരും.”

അമേരിക്കയിലേക്ക്‌ പോകാൻ തീരുമാനിച്ചുറപ്പിച്ചിരിന്നെങ്കിലും, ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു.  ആദ്യമായിട്ടായിരുന്നു നാട് വിട്ട് പോകുന്നത്.  നാട്ടിൽ പോലും പഴഞ്ചൻ എന്ന് വിളിക്കപ്പെടണ താൻ അമേരിക്കയിൽ പൊയാൽ കേമാവും, എന്ന് പറഞ്ഞ് കൂട്ടുക്കാരുടെ കളിയാക്കല്‌ വേറേം. എന്നാലും ഇത്രയും നല്ലൊരവസരം പാഴാക്കവയ്യ എന്ന് വിചാരിച്ച് അയാൾ അമേരിക്കയില്ലെക്ക് പോവുകതന്നെ ചെയ്തു.

വിമാനയാത്രയടക്കം അനവധി പുതിയ അനുഭവങ്ങളുണ്ടായി.  എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം.  പഠിക്കാൻ ഉള്ള  പണം സമ്പാദിക്കണം, പാചകം,  tax അടയ്ക്കണം അങ്ങനെ അനേകം കാര്യങ്ങൾ.  എന്നാലും പുതുമ നിറഞ്ഞ ഈ ലൊകം, ഉള്ളിൽ ജിജ്ഞാസയുള്ള ഭാസ്ക്കരൻ ഒരുപാടാസ്വദിച്ചു.  ശിശിരത്തിന്റെ സൗന്ദര്യമാവും ചിലപ്പോൾ ഏറ്റവും കൂടുതൽ അയാളെ ആകർഷിച്ചത്‌.  ഒന്നൊഴിയാതെ എല്ലാ ഇലകളും ആദ്യം ചുവന്നു തുടുക്കും, ഏറെ താമസിയാതെ അവ ഭൂമിയിൽ ഒരു ചുവന്ന മെത്ത തീർക്കും. ആ! മനോഹരം തന്നെ.  എങ്ങും വെള്ള പൂശുന്ന ശീതവും ഒട്ടും പിന്നിലല്ല.  പഞ്ഞി പോലെ മൃദുവായ ഹിമ ശകലങ്ങൾ  കാണാൻ ഏത് മലയാളിയാണ്‌ ആഗ്രഹിക്കാത്തത്.  കാലാവസ്ഥ പോലെ തന്നെ സംസ്കാരവും, വ്യത്യസ്ഥമെങ്കിലും മനോഹരം.  അതോ വ്യത്യസ്ഥമായതിനാൽ മനോഹരം, എന്നൊ?  നന്മ മാത്രമേയുള്ളു അമേരിക്കയിൽ എന്നല്ല, പക്ഷേ  പുതുമോടിയിൽ അതുമാത്രമെ ശ്രദ്ധിച്ചുള്ളു.  

ആ ഇടയ്ക്ക് ഒരു ദിവസം ഏതോ സംസാരത്തിൽ gay എന്നൊരു പദം ഉപയോഗിക്കപെട്ടത് ഇയാൾ ശ്രദ്ധിച്ചു.  ചീത്ത വാക്കാണെന്ന് തോന്നിയതിനാൽ അയ്യാൾ അപ്പോൾ ആരൊടും ഒന്നും ചോദിച്ചില്ല്യ, പക്ഷേ വീട്ടിൽ എത്തിയതും ആദ്യം ചെയ്തത്‌ നിഘണ്ടുവിൽ അർത്ഥം നോക്കുകയാണ്‌.  സ്വലിംഗത്തിൽ പെട്ടവരോട് തന്നെ ആകർഷണം തോന്നുന്നവർ, പ്രത്യേകിച്ചും പുരുഷന്മാർ, എന്നായിരുന്നു അർത്ഥം.  വളരെയധികം അറപ്പ്‌ തോന്നി.  സ്വഭാവ ദൂശ്യം അല്ലെങ്കിൽ മാനസിക വിഭ്രാന്തി ആവും ഇതിന്‌ കാരണം എന്നും അയാൾക്ക്‌ തോന്നി.

കുറച്ച്‌ ദിവസങ്ങൾക്ക്‌ ശേഷം അയാൾ ഒരു രാത്രി പതിവ് പോലെ ജോണിനോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ആദ്യം പഠിപ്പിനെ കുറിച്ച്‌, ബോറടിച്ച് തുടങ്ങിയപ്പോൾ മറ്റു വിഷയങ്ങളെ കുറിച്ച്.  പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ല്യാണ്ടെ ജോൺ പറഞ്ഞു “ഞാൻ ഒരു gay ആണ്‌”.

ഭാസ്ക്കരൻ ആകെ വിളർന്നു.  അയാളുടെ മനസിൽ ആ പദത്തിനോടുള്ള അറപ്പിനെ കുറിച്ചോർക്കണം.  സ്വന്തം ഉറ്റ ചങ്ങാതി  gay ആണത്രെ.  ഇത്രയും കാലമായിട്ടും കാഴ്ച്ചയിലൊ പെരുമാറ്റത്തിലൊ ഒരു പന്തികേടും തോന്നിയിട്ടില്യ.  തന്റെ മനസിനുള്ളിലെ സംഘർഷം താൻ പുറത്തു കാണിച്ചില്യ. “ഒ!” എന്നൊരു വാക്കിൽ തന്റെ അതിശയപ്രകടനം ഒതുക്കി. ജോൺ പറഞ്ഞു
“ഇത്‌ തിരിച്ചറിഞ്ഞ സമയത്ത്‌ ഞാൻ നെറ്റിൽ പോയി ഇതിനെ കുറിച്ചൊരുപാട് പഠിച്ചു,  ആരോടും പറയാൻ ധൈര്യം വന്നില്ല്യ.  എല്ലാം ഒറ്റയ്ക്ക്‌ അനുഭവിച്ചു.”
“ഞാൻ ചോദിക്കുന്നത്‌ കൊണ്ട്‌ വേറെ ഒന്നും വിചാരിക്കരുത്‌, പക്ഷേ ഇതൊരു മാനസിക അസുഖാണ്‌ എന്നാണ്‌ ഞാൻ ധരിച്ചിരുന്നത്.  ഇതിന്‌ ചികിത്സയൊന്നും ഇല്ല്യെ”
“അസുഖം ആയിരിക്കാം ഇത്.  പക്ഷേ, മാനസികം ആണെന്ന് തോന്ന്‌ണില്ല്യ.  ചികിത്സയുള്ളതായിട്ടും എവിടെയും കണ്ടില്ല്യ.  ഇത് മറ്റ് പലേ ജന്തുക്കളിലും കാണപ്പെടുന്ന ഒന്നാണ്‌.  പ്രത്യേകിച്ചും ചിലതരം കുരങ്ങന്മാരിൽ.    അതുകൊണ്ട്‌ തന്നെ ഇന്നത്തെ തലമുറയുടെ സ്വഭാവ ദൂഷ്യമാണിതിനു കാരണം എന്നു പറയുന്നതിന്‌ ഒരർത്ഥവും ഇല്ല്യ.  പണ്ട് കാലങ്ങളിൽ ഇത് തുറന്ന് പറയാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല്യ എന്ന് മാത്രം, അഥവാ തുറന്ന് പറഞ്ഞാലൊ Alan Turing എന്ന പ്രശസ്ത computer scientist ഇന്റെ ഗതിയാവും.“
”അദ്ദേഹം gay ആയിരുന്ന്വൊ!?  അത്‌ എനിക്ക്‌ അറിയില്ല്യാർന്നു.  അദ്ദേഹത്തിന്‌ എന്താ പറ്റിയത്‌?“
”അദ്ദേഹം gay ആണെന്ന്‌ അറിഞ്ഞപ്പോൾ ചില hormone കുത്തി വെച്ച്‌ അത് മാറ്റാൻ ശ്രമിച്ചു.  മാറിയില്ലെന്ന് മാത്രമല്ല അത്‌ അദ്ദേഹത്തിന്റെ മരണത്തിന്‌ കാരണമാവുകയും ചെയ്തു“  
”അയ്യോ! കഷ്ടം തന്നെ.“  
”ഞാൻ പറഞ്ഞ് വന്നതെന്താചാൽ, ഈ പേടി കൊണ്ടാണ്‌ ഇക്കാര്യത്തിനെ കുറിച്ച്‌ ഇത്രയും കാലം ഒന്നും കേൾക്കാഞ്ഞത്.  ഇത് ഇരുപതാം നൂറ്റാണ്ടിൽ പൊട്ടി മുളച്ചതൊന്നും അല്ല.  കുറച്ചും കൂടി വലുതായതിന്‌ ശേഷം ഞാൻ എന്റെ അച്ഛനോടെല്ലാം പറഞ്ഞു.  ഒറ്റയ്ക്ക്‌ ഈ ഭാരം താങ്ങാനുള്ള കരുത്ത്‌ എനിക്കുണ്ടായിരുന്നില്യ.  ഭാഗ്യത്തിന്‌ അച്ഛൻ നല്ല രീതിയിൽ തന്നെ അതിടുത്ത് എന്നെ ഒരുപാടു സമാധാനിപ്പിച്ചു.“
”അത് ശരി! പക്ഷേ പണ്ട് കാലങ്ങളിലൊക്കെ എല്ലാവരും കല്യാണം കഴിച്ചിരിന്നില്ല്യെ?“
”അതിനെന്താ.  ഇന്നും കല്യാണം കഴികുന്ന gayകൾ ധാരാളമുണ്ട്, സമൂഹത്തിന്റെ നിയമങ്ങൾക്ക്‌ വഴങ്ങി“
”നീ കല്യാണം കഴിക്ക്യൊ?“
”ഇല്ല്യ.  ഞാൻ എന്റെ അച്ഛനൊട് പറഞ്ഞു എന്നു പറഞ്ഞൂലൊ, എന്നെ ഇനി കല്യാണം കഴിക്കാൻ നിർബന്ധിക്കില്ല്യ.  സാധിയ്ക്കാത്തെ ആഗ്രഹങ്ങൾ മനസിൽ തോന്നുമ്പോൾ മനസിനെ നിയന്ത്രിക്കാൻ എനിക്ക് ശക്തി തരണേ എന്ന് ഞാൻ പ്രാർത്ഥിക്കും.“
ജോണിന്റെ ഈ മാനസിക സംഘർഷം കേട്ടപ്പോൾ ഭാസ്ക്കരന്‌ അനുകമ്പയും സഹതാപവും ഒക്കെ തോന്നി, എല്ലാത്തിനുമുപരി ഒരു ബഹുമാനവും.  പക്ഷേ, എന്ത് പറയണം എന്നൊരൂഹം കിട്ടുന്നുണ്ടായിരുന്നില്ല്യ.  അവസാനം ധൈര്യം സംഭരിച്ച് പറഞ്ഞു
”ദൈവം നല്ലത് വരുത്തും.“
”എനിക്കുറപ്പുണ്ട്.  ഇതെനിക്ക് ദൈവം തീരുമാനിച്ച ഒരു training ആയിട്ടാണ്‌ ഞാൻ കാണണത്. യാതൊരു വെഷമോല്ല്യ.“
”എനിക്കിപ്പോൾ നിന്നോട് ബഹുമാനം തോന്നുണു, സത്യം.“

കുറച്ച് നേരത്തേയ്ക്ക് പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല്യ.  എന്തൊക്കെയൊ ആലോചിച്ചിരുന്നു.  പിന്നെ ആ നിശബ്ദത തകർത്ത് ജോൺ പറഞ്ഞു
”നമ്മുക്കിനി കിടന്നാലൊ, നേരം രണ്ടു മണിയായി.“
”ഒ, ശരി.  എന്നിക്ക് നാളെ ക്ളാസ്സുണ്ട്“
”എന്നിക്കും ക്ളാസ്സുണ്ട്.  ശരീന്നാൽ.“

പിറ്റേ ദിവസം മുതൽ എല്ലാം പഴയമാതിരി ആയി മാറി.  ഈ ഒരു സംഭാഷണം നടന്നതായി ജോണൊ ഭാസ്കരനൊ നടിച്ചില്ല്യ.   ജോൺ മറ്റ് പയ്യന്മാരുടെ കൂടെ സുന്ദരികളായ പെൺകുട്ടികളെ വായനോക്കുമായിരുന്നു.  ഇവൻ gay ആണെന്ന് കാണുന്ന ആരും പറയില്ല്യ.  പക്ഷേ ഭാസ്ക്കരനിൽ ഒരു വലിയ മാറ്റം വന്നു.  അവന്‌ ഇപ്പോൾ gay എന്ന് കേട്ടാലുള്ള അറപ്പ് കുറഞ്ഞു, ഇല്ല്യാണ്ടെയായി എന്ന് തന്നെ പറയാം.  തന്റെ ജോണിനൊടുള്ള മമതയാണൊ കാരണം?  ആവാം, അല്ലായിരിക്കാം.

ഇന്നിപ്പോൾ ആ സംഭവത്തിന്‌ ശേഷം വർഷങ്ങൾ പിന്നിട്ടു.  ഭാസ്ക്കരൻ നാട്ടിൽ സുഖമായി കഴിയുന്നു.  പക്ഷേ ഇന്നും ആ രാത്രിയെ കുറിച്ച് അവൻ ഇടക്കൊക്കെ ഓർമിക്കാറുണ്ട്.  ഓർമിക്കുമ്പോളൊക്കെ അവന്റെ മനസിലേക്ക് രണ്ട് ചോദ്യങ്ങൽ കടന്ന് വരും.
“ഇതൊക്കെ നടന്നതുതന്നെ അല്ലെ?”
“ഇനി നടന്നതാണെങ്കിൽ, എന്റെ ധാരണകൾ തിരുത്താൻ വേണ്ടി എന്നേ പറ്റിച്ചതല്ലല്ലൊ?”

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി